കേരളത്തിലെ ഏതാനും യു.ഡി.എഫ്. എം.എല്‍.എമാര്‍ മുന്നണിയോട് കലഹിച്ച് ഹരിത വിപ്ലവത്തിന്റെ പടധ്വനിയുമായി നെല്ലിയാമ്പതി മലകയറാന്‍ പോയ നേരത്ത് അനന്തപുരിയില്‍ വേറിട്ടൊരു കൂട്ടായ്‌മ നടന്നതിന് അത്ര വലിയ വാര്‍ത്താ പ്രാധാന്യമൊന്നും കൈവന്നു കണ്ടില്ല. ചില മാധ്യമങ്ങളിലെ പ്രാദേശിക പേജുകളിലൊതുങ്ങിയ പ്രസ്‌തുത വാര്‍ത്തയ്‌ക്ക് എന്നാല്‍ വലിയ പ്രാധാന്യമുണ്ടെന്നാണു തോന്നുന്നത്. രക്‌തരൂക്ഷിതമായ നിരവധി പോരാട്ടങ്ങള്‍ക്ക് വേദിയൊരുങ്ങിയ സെക്രട്ടേറിയറ്റ് നടയില്‍ നടന്നത് സമരമല്ലെങ്കിലും പ്രതിഷേധമായിരുന്നു. സംസ്‌ഥാനം ഭരിക്കുന്ന മുന്നണിയിലെ പടലപ്പിണക്കങ്ങളില്‍ കക്ഷിചേര്‍ന്ന മൂന്നാമതൊരു കൂട്ടരുടെ പ്രതിഷേധം. അല്ലെങ്കിലും പൊതുവെ ഇങ്ങനെയൊക്കെയാണ് നമ്മുടെ സംസ്‌ഥാനത്തെ കാര്യങ്ങള്‍. ഏത് കാര്യത്തിലും കക്ഷികളെക്കാള്‍ മൂന്നാം കക്ഷിക്കാണ് വേദനയും ദുഃഖവും പ്രയാസവും ഏറെ ഉണ്ടായിക്കാണാറ്. കോണ്‍ഗ്രസിലെ അജയ്യനായ വി.എം. സുധീരന്‍ പാര്‍ട്ടി ക്യാമ്പില്‍ ഭരണരംഗത്തെ പോരായ്‌മ ചൂണ്ടിക്കാട്ടി നടത്തിയ പ്രസംഗത്തിനെ മാധ്യമങ്ങള്‍ നന്നായൊന്നാഘോഷിച്ചപ്പോള്‍ പ്രതിഷേധിക്കാനും മുഖ്യമന്ത്രിക്കുവേണ്ടി പരിച തീര്‍ക്കാനും രംഗത്തെത്തിയത് സാക്ഷാല്‍ വെള്ളാപ്പള്ളി നടേശനായിരുന്നു. തിരുവനന്തപുരത്ത് നടന്ന കൂട്ടായ്‌മയും അങ്ങനെയൊരു പരിച ഒരുക്കലായിരുന്നു. നെല്ലിയാമ്പതി മലകയറാന്‍ പുറപ്പെടുന്ന യുവതുര്‍ക്കികള്‍ തങ്ങളുടെ വിമോചകനായ തേരാളിയെ പഴിച്ചാല്‍ അങ്ങനെയങ്ങ് അടങ്ങിയിരിക്കാന്‍ കഴിയുമോ എന്നാണ് ദലിത് നേതാക്കളുടെ ചോദ്യം.
പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ അനിഷേധ്യ നേതാവ് എന്ന പുതിയ പട്ടം നേടിയെടുത്ത പി.സി. ജോര്‍ജെന്ന ഒറ്റയാള്‍ പട്ടാളത്തെ മുന്നണിയിലെ പ്രബലന്മാരായ എം.എല്‍.എമാര്‍ കുറ്റപ്പെടുത്തിയതിലും ഒറ്റപ്പെടുത്തുന്നതിലും പ്രതിഷേധിച്ചും നേതാവിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുമായിരുന്നു വേറിട്ടൊരു കൂട്ടായ്‌മ തിരുവനന്തപുരത്ത് അരങ്ങേറിയത്. ആയിരത്തിനടുത്ത് ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ബഹുഭൂരിപക്ഷവും ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകരായിരുന്നു. ഇടക്കാലത്ത് കോണ്‍ഗ്രസ് പാളയത്തിലെത്തിയ ഒരു മുന്‍ ദലിത് സംഘടനാ നേതാവായിരുന്നു മുഖ്യ കാര്‍മ്മികന്‍. പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കുന്നവരെ അവരൊരു പ്രതിസന്ധിയിലകപ്പെടുമ്പോള്‍ തിരിച്ച് സഹായിക്കുന്നതും കൂടെ നില്‍ക്കുന്നതുമൊക്കെ നല്ല ശീലം തന്നെയാണ്. ദലിത് സ്വത്വത്തിന് വേണ്ടി നിലകൊണ്ട ഡി.എച്ച്.ആര്‍.എം. തന്നെ സ്വത്വ പ്രതിസന്ധി നേരിട്ട ഘട്ടത്തിലും ഭരണകൂടവും മാധ്യമങ്ങളും ഒന്നിച്ച് വേട്ടയാടിയപ്പോഴും പിന്തുണച്ച മറ്റു പലരുമുണ്ടായിരുന്നു. എന്നാല്‍ അത്തരം സംഘടനകള്‍ക്ക് പ്രതിസന്ധി വന്നപ്പോള്‍ ഒപ്പം നില്‍ക്കാന്‍ കഴിയാതെ പോയ ഡി.എച്ച്.ആര്‍.എമ്മിന് ഇപ്പോള്‍ പി.സി. ജോര്‍ജിനെ കലവറയില്ലാതെ പിന്തുണയ്‌ക്കാന്‍ കഴിയുന്നതിന്റെ പിന്നിലെ പ്രേരകത്തെ പല ദലിത് സുഹൃത്തുക്കളും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ദലിത് ആദിവാസി സമൂഹങ്ങളും വലിയൊരു വിഭാഗം പിന്നാക്ക ജനവിഭാഗങ്ങളും കാലങ്ങളായി നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്‌നമാണ് ഭൂമിയുടേത്. പ്രഖ്യാപനങ്ങളും വാഗ്‌ദാനങ്ങളും കേട്ട് മതിയാവോളം വയറു നിറഞ്ഞവരാണ് രാജ്യത്തെ പൊതുധാരയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ട സമൂഹങ്ങളത്രയും. നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഒഴിപ്പിച്ചെടുക്കണമെന്ന ആവശ്യമുന്നയിക്കുന്ന യുഴഡി.എഫ്. എം.എല്‍.എമാരും കുടിയേറ്റ കര്‍ഷകര്‍ക്കുവേണ്ടി വാദിക്കുന്ന പി.സി. ജോര്‍ജിനും അവരുടേതായ ന്യായങ്ങളുണ്ട്.
എന്നാല്‍ ആരും ഉന്നയിക്കപ്പെടാതെ പോകുന്ന ഗൗരവതരമായ പ്രശ്‌നം നെല്ലിയാമ്പതിയിലെ യഥാര്‍ഥ മണ്ണിന്റെ അവകാശികളുടെ തിരസ്‌കൃതത്തെകുറിച്ചാണ്. കൃഷിഭൂമി പോയിട്ട് അന്തിയുറങ്ങാന്‍ ഇടമില്ലാത്ത വലിയൊരു ജനവിഭാഗം നെല്ലിയാമ്പതിയിലുണ്ട്. ദലിതുകളും ആദിവാസികളുമായ ഇത്തരക്കാര്‍ പുറമ്പോക്കിലാണ് കഴിഞ്ഞുകൊണ്ടിരിക്കുന്നത്. പൊതുവഴിയില്‍ പ്രവേശിപ്പിക്കപ്പെടാത്ത ചിരട്ടയില്‍ ഇപ്പോഴും ചായ കുടിക്കേണ്ടി വരുന്ന കോട്ടുപാറയിലെ ചെക്ലിയരെ കാണാന്‍ ഇന്നേവരെ ആരും നെല്ലിയാമ്പതിയിലേക്ക് മല്‍സരിച്ചെത്തിയിട്ടില്ല. ദലിത് ആദിവാസി സമൂഹത്തിന്റെ ജീവല്‍ പ്രശ്‌നങ്ങളോട് സത്യസന്ധമായ സമീപനം പുലര്‍ത്താന്‍ ഐക്യകേരളത്തില്‍ മാറിമാറിവന്ന ഒരു സര്‍ക്കാരിനും കഴിഞ്ഞില്ലെന്ന് സാരം. സാമൂഹ്യമായി ഉയര്‍ത്തിക്കൊണ്ടുവരേണ്ട ഈ വിഭാഗങ്ങളുടെ സംഘടിതശക്‌തികേന്ദ്രങ്ങളെ ശിഥിലീകരിച്ചുകൊണ്ട് അവരെ എന്നും പരിചകളാക്കി നിര്‍ത്തുകയാണ് ചെയ്യുന്നത്.
അത്തരമൊരു മാനസികാവസ്‌ഥയില്‍ നിന്നാണോ തിരുവനന്തപുരത്തെ കൂട്ടായ്‌മ രൂപപ്പെട്ടതെങ്കില്‍ നാം ലജ്‌ജിക്കേണ്ടതുണ്ട്. അടിസ്‌ഥാന പ്രശ്‌നം അനുഭവിക്കുന്ന ഈ ജനവിഭാഗങ്ങളെ ഭിന്ന ചേരിയില്‍ നിര്‍ത്തി മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ കക്ഷിമറന്ന ഒരു യോജിപ്പ് കേരളത്തില്‍ എപ്പോഴും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ നിലനിന്നുപോയിട്ടുണ്ട്. പൊതുരംഗത്തുള്ള പ്രവര്‍ത്തനത്തിനിടയില്‍ ബോധ്യമായ ഒരു പ്രധാന കാര്യം തുറന്നു പറയാതെ വയ്യ. ശക്‌തിപ്പെടുകയും കരുത്താര്‍ജിക്കുകയും ചെയ്യേണ്ട ദലിത്‌ആദിവാസി സമൂഹങ്ങള്‍ക്കുവേണ്ടി ഒരു നൂറുകൂട്ടം കടലാസ് സംഘടനകള്‍ നിലനില്‍ക്കുന്നുവെന്നതാണ് ദലിത് വിഭാഗത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം.
എല്ലാവരും ഉന്നയിക്കുന്ന പ്രശ്‌നങ്ങളുടെ സ്വഭാവവും രീതിയും ഒന്നു തന്നെയാണെങ്കിലും ഇതരസമൂഹങ്ങളെ അപേക്ഷിച്ച് പ്രശ്‌നാധിഷ്‌ഠിതമായി യോജിച്ച് മുന്നേറാനുള്ള എല്ലാ സാധ്യതകളും കൊട്ടിയടക്കപ്പെട്ട ഖേദകരമായ ഒരു ചുറ്റുപാടും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സമുദായ താല്‍പര്യത്തെ മുന്‍നിര്‍ത്തി സത്യസന്ധമായും ആത്മാര്‍ഥമായും നിലകൊള്ളുന്ന പലരുടെയും ശ്രമങ്ങളെ ഇതിനിടയില്‍ സംശയിക്കാനിടവന്നു പോകുകയാണ്. ഒരു സമൂഹമെന്ന നിലയില്‍ ഈ വിഭാഗങ്ങളുടെ അടിസ്‌ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കുന്നതില്‍ തടസമായി നില്‍ക്കുന്ന പ്രധാന ഘടകം രാഷ്‌ട്രീയ ലക്ഷ്യത്തിനുവേണ്ടി ആര്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ദുര്‍ബലമായ ഒരു ഘടനയിലൂടെയാണ് ശക്‌തമായി പ്രതികരിക്കാന്‍ കഴിയുന്ന ദലിത് പിന്നാക്ക വിഭാഗങ്ങള്‍ മുന്നോട്ട് പോകുന്നത്. ഇവിടെ അനിവാര്യമായ ഒരാത്മപരിശോധനയ്‌ക്ക് ഇനിയെങ്കിലും പാര്‍ശ്വവല്‍കൃത സമൂഹം തയ്യാറായില്ലെങ്കില്‍ പഴയ കാലം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പി.സി. ജോര്‍ജ് നടത്തിയ ഒറ്റയാള്‍ പോരാട്ടങ്ങള്‍ പലതും കേരളത്തിലെ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാവേണ്ടതുതന്നെയാണ്. എന്നാല്‍ നെല്ലിയാമ്പതി വിഷയത്തില്‍ അദ്ദേഹം നിരത്തുന്ന ന്യായങ്ങള്‍ പൂര്‍ണമാണെങ്കിലും എല്ലാ ചോദ്യങ്ങള്‍ക്ക് സംശയനിവാരണം ലഭിക്കുന്ന രൂപത്തിലുള്ളതല്ല പി.സിയുടെ നിലപാട്. കേരളത്തില്‍ സര്‍ക്കാര്‍ ഭൂമി പലരുടെയും കയ്യിലാണ്. നെല്ലിയാമ്പതിയിലെ എസ്‌റ്റേറ്റുകള്‍ മാത്രമല്ല പാട്ടക്കാലാവധി പൂര്‍ത്തിയായത്. തോട്ടങ്ങളും ഭൂമികളും എസ്‌റ്റേറ്റുകളും പുറമ്പോക്ക് സ്‌ഥലങ്ങളുമൊക്കെ സര്‍ക്കാര്‍ നടപടി കാത്ത് ഫയലില്‍ കഴിയുന്നുണ്ട്. വനഭൂമികള്‍ ഇപ്പോഴും നിര്‍ബാധം കയ്യേറിക്കൊണ്ടിരിക്കുന്നുണ്ട്. നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നികത്തുന്നത് സര്‍ക്കാര്‍ കാഴ്‌ചക്കാരായി നോക്കിനില്‍ക്കുകയാണ്. പ്രീണനത്തിന്റെ ഭാഗമായി ഒട്ടേറെ പേര്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാട്ടക്കുടിശിക ഒഴിവാക്കികൊടുത്തിട്ടുണ്ട്.
പിരിഞ്ഞു കിട്ടേണ്ട വൈദ്യുത ചാര്‍ജ് വന്‍കിടക്കാര്‍ക്കായതുകൊണ്ട് സര്‍ക്കാരിന് നിസംഗമാകാനെകഴിയുന്നുള്ളൂ. ഇങ്ങനെ ഒരുനൂറുകാര്യങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. ഇതെല്ലാം മുമ്പിലിരിക്കെ ഒരു നെല്ലിയാമ്പതി മാത്രമെന്തേയെന്ന ചോദ്യമുന്നയിക്കാന്‍ പി.സിക്ക് എന്തായാലും അര്‍ഹതയുണ്ട്. പാട്ടക്കാലാവധി പൂര്‍ത്തിയായ തോട്ടങ്ങളും കയ്യേറ്റങ്ങള്‍ നടത്തിയ ഭൂമിയും ഏത് വമ്പന്‍ ഭരിച്ചാലും അത്ര പെട്ടെന്ന് ഒഴിപ്പിച്ചെടുക്കാന്‍ കഴിയുന്ന പരുവത്തിലല്ല നിലകൊള്ളുന്നത്. അത്രയ്‌ക്ക് കൊമ്പന്മാരാണ് അതെല്ലാം കയ്യടക്കി വച്ചത്.
മൂന്നാറിലെ അച്യുതാനന്ദന്റെ ഒപ്പറേഷന്‍ തന്നെ എവിടെയെത്തിയെന്ന് പരിശോധിച്ചാല്‍ മതി കാര്യങ്ങളുടെ കിടപ്പറിയാന്‍. മൂന്നാര്‍ കത്തിനിന്നപ്പോള്‍ എല്ലാവരും അങ്ങോട്ട് നീങ്ങി. ഇനിയിപ്പോള്‍ നമ്മള്‍ നെല്ലിയാമ്പതിയില്‍. ഇവിടെ ഇടത് വലത് മുന്നണികളില്‍ നിന്ന് കേരളത്തിനുത്തരം ലഭിക്കേണ്ട ഒരു പ്രധാന ചോദ്യമുണ്ട്. സര്‍ക്കാരിന്റെ മുഴുവന്‍ ഭൂമികളും കേടുപാടില്ലാതെ തിരിച്ചെടുക്കാന്‍ ആര്‍ജ്‌ജവത്തോടെ ഒന്നിച്ചു നീങ്ങാന്‍ തയ്യാറുണ്ടോ എന്ന്. നിലവിലെ രാഷ്‌ട്രീയ കെട്ടുപാടുകളില്‍ അതിന് ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ഇത്തരമൊരു കാലാവസ്‌ഥയില്‍ കേരളത്തിലെ ഭൂമിയുടെ അവകാശികള്‍ ബലിയാടാക്കപ്പെട്ടുകൂടാ. യു.ഡി.എഫ്. എം.എല്‍.എമാര്‍ പി.സി. ജോര്‍ജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതില്‍ പ്രതിഷേധിക്കാന്‍ രംഗത്തെത്തിയത് പൂഞ്ഞാര്‍ മണ്ഡലത്തിലെ ജനങ്ങളോ കേരളകോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരോ അല്ല എന്നതാണ് പ്രത്യേകം ശ്രദ്ധേയമായത്. ദലിത് സംഘടനാ നേതാക്കള്‍ സ്വസമുദായത്തിന്റെ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അന്തിയുറങ്ങാന്‍ ഒരു തുണ്ട് ഭൂമിക്കും വേണ്ടിയായിരുന്നു ഇത്രയേറെ ആവേശം കാണിച്ചിരുന്നതെങ്കില്‍ അത് മനസിലാക്കാന്‍ കഴിയുമായിരുന്നു. സമുദായത്തിന്റെ ഉന്നതിക്കുവേണ്ടിയും അവരുടെ ആത്മാഭിമാനത്തുവേണ്ടിയും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന നല്ല സുഹൃത്തുക്കളെ ആക്ഷേപിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ അല്ല ഇതിവിടെ കുറിച്ചിടുന്നത്. ആവേശത്തോടെ സ്വന്തം അനുയായികളെ തെരുവിലിറക്കി ഉച്ചത്തില്‍ മുദ്രാവാക്യം വിളിപ്പിക്കുമ്പോള്‍ ആ ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരെങ്കിലും കൈചൂണ്ടി ഇതുകൊണ്ടൊക്കെ ഞങ്ങള്‍ക്കെന്ത് പ്രയോജനമെന്ന് ചോദിച്ചാല്‍ എന്തുത്തരമാണ് നല്‍കാനുണ്ടാവുക. നൂറ്റാണ്ടുകളായി ചരിത്രപരമായ കാരണങ്ങളാല്‍ പൊതുധാരയില്‍ ഇടം കണ്ടെത്താന്‍ കഴിയാത്ത ജനവിഭാഗങ്ങള്‍ സ്വയം സംഘടിച്ച് കരുത്താര്‍ജിക്കുന്നതിന് പകരം എക്കാലവും മറ്റുള്ളവരുടെ ഊരയിലെ ചരടില്‍ പിടിച്ചുതൂങ്ങി നില്‍ക്കുകയാണെങ്കില്‍ ഒരു ഘട്ടത്തിലും പുരോഗതി സാധ്യമല്ല. കേരളത്തിലെ ദലിത് ആദിവാസി സമൂഹങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് രൂപപ്പെട്ടുവരേണ്ട ഒരു ഐക്യസമരനിരയുണ്ട്. അതിന് വിഘാതമാവാതിരിക്കാന്‍ ഉയര്‍ന്ന ചിന്തയും പ്രവര്‍ത്തനവുമാണാവശ്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ